അണിയലങ്ങൾ ഒരുങ്ങുന്നു; ഉത്തര മലബാറിൽ ഇനി തെയ്യാട്ട കാലം

തെയ്യത്തിന് ചമയം ഏറെ പ്രധാനമാണ്. ആചാര നിഷ്ഠയോടും വൃത ശുദ്ധിയോടും തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കും

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 12:01 PM IST
  • തെയ്യങ്ങളുടെ അര ചമയങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും
  • ഏതെങ്കിലും വീട് കേന്ദ്രീകരിച്ച് ഒത്തു ചേർന്നിരുന്നാണ് അണിയലങ്ങൾ ഒരുക്കുന്നത്
  • വൈദഗ്ധ്യം നേടിയ കലാകാരൻമാരാണ് അണിയലം തയ്യാറാക്കുന്നതിന് നേതൃത്വം നല്കുന്നത്
അണിയലങ്ങൾ ഒരുങ്ങുന്നു; ഉത്തര മലബാറിൽ ഇനി തെയ്യാട്ട കാലം

കണ്ണൂർ: മലയാള മാസം തുലാം പിറന്നതോടെ കണ്ണൂരിലും ഉത്തര മലബാറിലും തെയ്യട്ട കാലമായെന്നാണ് പറയാറ് . കാവുകളിലും തറവാടുകളിലും കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും തെയ്യങ്ങളുടെ അട്ടഹാസങ്ങളും വായ്ത്തരികളും കൊണ്ട് മുഖരിതമാവും. കരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങൾക്ക് ജീവനേകാൻ തെയ്യം കെട്ടുന്നവർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

ഉത്തര മലബാറിൽ കളിയാട്ടക്കാലം അരികിലെത്തിയതോടെ അണിയറയിൽ അണിയലങ്ങൾ ഒരുങ്ങി കഴിഞ്ഞു. കളിയാട്ടത്തിന്  മുന്നോടിയായി  ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരൻമാർ. ഇടവപ്പാതിയോടെ സത്യപ്രമാണങ്ങൾ ചൊല്ലി അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ വീണ്ടും ചിലമ്പണിയുന്നത് തുലാമാസരംഭത്തിലാണ്. തുലാം ഒന്നിന് കാവുകൾ തെയ്യത്തെ വരവേല്ക്കാൻ ഒരുങ്ങും. തുലാം പത്തോടെ തെയ്യക്കാലം ആരംഭിക്കും.

മനുഷ്യന്റെ സങ്കടങ്ങൾക്ക് തീർപ്പ് കല്പിക്കാൻ ദൈവ വിളിയുമായി വരുന്ന ഓരോ തെയ്യക്കോലങ്ങൾക്കും വേണ്ടി അണിയലങ്ങൾ ഒരുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാർ.ദേവതകളുടെ പുരാ സങ്കല്പമനുസരിച്ച് അതി സൂക്ഷമതയോടെയാണ് ഇവ ഒരുക്കിയെടുക്കുന്നത്.

ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്. ആചാര നിഷ്ഠയോടും വൃത ശുദ്ധിയോടുമാണ് തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കുന്നത്. വലിയ മുടി, വട്ട മുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയ മുരിക്ക്, കൂവൽ തുടങ്ങിയ കനം കുറഞ്ഞ മരങ്ങൾ കൊണ്ടാണ് രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, വെള്ളി, ഓട് ഇവ കൊണ്ടു നിർമ്മിച്ച ചെറു മിന്നികൾ ചന്ദ്രക്കലകൾ, മയിൽ പീലി, വ്യത്യസ്ത പൂക്കൾ ,കരുത്തോല എന്നിവയും മുടി നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. തെയ്യത്തിന്റെ ഓലച്ചമയങ്ങൾ കളിയാട്ട സ്ഥലങ്ങളിൽ ഓരോ തെയ്യമനുസരിച്ചാണ് നിർമ്മിക്കുന്നത്. തെയ്യം കലാകാരൻമാർ കൈവള, കാക്കരു തലച്ചമയങ്ങൾ എന്നിവയും ഒരുക്കുന്നു. തെയ്യങ്ങൾ ഭംഗിയുള്ള അണിയലങ്ങൾ അണിയണമെന്നത് കളിയാട്ട നടത്തിപ്പുകാരുടെ ആവശ്യമാണ്. അതു കൊണ്ട് തന്നെ ആവശ്യമായ അണിയലങ്ങൾ കന്നി മാസത്തിൽ തന്നെ ഒരുക്കിയെടുക്കും.

തെയ്യങ്ങളുടെ അര ചമയങ്ങളും അലങ്കാരങ്ങളും  വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടിയുള്ള തെയ്യങ്ങൾക്ക് ചിറകുടുപ്പും രക്തചാമുണ്ഡി, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വെളുമ്പനും നാഗകന്യക, ക്ഷേത്രപാലൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ  തെയ്യങ്ങൾക്ക് വിതാനത്തറ തുടങ്ങി വ്യത്യസ്ത ഉടുപ്പുകളാണ് തെയ്യം കലാകാരൻമാർ അതിസൂക്ഷമതയോടെ നെയ്തെടുക്കുന്നത്.  ഏതെങ്കിലും വീട് കേന്ദ്രീകരിച്ച് ഒത്തു ചേർന്നിരുന്നാണ് അണിയലങ്ങൾ ഒരുക്കുന്നത് .വൈദഗ്ധ്യം നേടിയ കലാകാരൻമാരണ് അണിയലം  തയ്യാറാക്കുന്നതിന് നേതൃത്വം നല്കുന്നത്.

ഉത്തര മലബാറിൽ പത്താമുദയത്തോടെയാണ് തെയ്യക്കാലം ആരംഭിക്കുന്നതെങ്കിലും പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിൽ തുലാം ഒന്നിന് പുത്തരി കളിയാട്ടത്തിന്റെ ഭാഗമായി കുണ്ടോറ ചാമുണ്ഡി അരങ്ങിലെത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News