PC George Surrendered: ഒളിവില്‍ നിന്ന് പുറത്തേക്ക്! ഒടുവില്‍ പിസി ജോര്‍ജ്ജ് കീഴടങ്ങി, അറസ്റ്റിന് മുമ്പ് കോടതിയിലെത്തി കീഴടങ്ങല്‍

PC George surrendered: പോലീസിന് മുന്നിൽ ഹാജരാകുമെന്നായിരുന്നു നേരത്തേയുള്ള സൂചന. എന്നാൽ നാടകീയമായി പിസി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 11:30 AM IST
  • അപ്രതീക്ഷിതമായിട്ടായിരുന്നു പിസി ജോർജ്ജ് കോടതിയിൽ കീഴടങ്ങിയത്
  • രണ്ട് ദിവസമായി പിസി ജോർജ്ജ് ഒളിവിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ
  • രാവിലെ തന്നെ ജോർജ്ജിന്റെ വീട്ടിൽ പോലീസ് സംഘം എത്തിയിരുന്നു
PC George Surrendered: ഒളിവില്‍ നിന്ന് പുറത്തേക്ക്! ഒടുവില്‍ പിസി ജോര്‍ജ്ജ് കീഴടങ്ങി, അറസ്റ്റിന് മുമ്പ് കോടതിയിലെത്തി കീഴടങ്ങല്‍

കോട്ടയം: മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങി. പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ് മുന്നോട്ടുപോകുന്നതിനിടെ ആണ് പിസി ജോര്‍ജ്ജ് നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്. ഈരാറ്റുപേട്ട കോടതിയില്‍ ആണ് പിസി ജോര്‍ജ്ജ് കീഴടങ്ങിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു പോലീസ്. ഈരാറ്റുപേട്ട പോലീസ് പിസി ജോര്‍ജ്ജിന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയം പിസി ജോര്‍ജ്ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. പിസി ജോർജ്ജിന് പിന്തുണമായുമായി ബിജെപി പ്രവ‍ർത്തകർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുപരിസരത്ത് പോലീസിനെ വിന്യസിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ആയിരുന്നു ഹൈക്കോടതി പിസി ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ആയിരുന്നു ജോര്‍ജ്ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ആണ് ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയത്. ആദ്യം കോട്ടയം സെഷന്‍സ് കോടതിയെ ആയിരുന്നു ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ജോര്‍ജ്ജിന്റെ അപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളി എന്നത് മാത്രമല്ല രൂക്ഷമായ വിമർശനവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. തുടർച്ചയായി ഇത്തരം പരാമർശങ്ങൾ നടത്തുന്ന ജോർജ്ജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് പോലും കോടതി നിരീക്ഷിച്ചിരുന്നു. ചാനൽ ചർച്ചയിൽ അബദ്ധത്തിൽ പറ്റിയ പിഴവ് എന്നായിരുന്നു ജോർജ്ജിന്റെ വാദം. ഇത് കോടതി പൂർണമായും തള്ളുകയായിരുന്നു.

ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാകാം എന്ന നിലപാടില്‍ ആയിരുന്നു ജോര്‍ജ്ജ്. ഇക്കാര്യം ജോർജ്ജ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ പോലീസിന്റെ അറസ്റ്റ് നീക്കം ഭയന്നാണ് പിസി ജോർജ്ജ് നേരിട്ട് കോടതിയിൽ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യം അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നു ഈരാറ്റുപേട്ട കോടതിയിൽ എത്തിയത്. പിറകെ ബിജെപി നേതാക്കൾക്കൊപ്പം പിസി ജോർജ്ജ് എത്തുകയും കോടതിയിലേക്ക് കയറുകയും ആയിരുന്നു. 

മതവിദ്വേഷ പരാമർശങ്ങളിൽ പിസി ജോർജ്ജ് മുമ്പും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഒരു തവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കർശന ഉപാധികളോടെ ആണ് അന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിൽ ജോർജ്ജിന് ജാമ്യം അപേക്ഷിച്ചാൽ അത് തെറ്റായ സന്ദേശമായിരിക്കും നൽകുക എന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News