ആലപ്പുഴ: മഴക്കെടുതി വിലയിരുത്തുന്നതിനായി ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളാണ് സന്ദർശിക്കുന്നത്.
രാവിലെ ഒൻപതുമണിയോടെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി പത്തുമണിക്ക് വ്യോമസേനാ ഹെലികോപ്ടറിൽ ആലപ്പുഴയിലേക്ക് പോകും. തുടർന്ന് ബോട്ടുമാർഗമാകും കുട്ടനാട്ടിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കുക.
ഉച്ചയോടെ കോട്ടയത്തെത്തുന്ന മന്ത്രി ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ ഒരു മണിക്കൂർ സന്ദർശനം നടത്തും. വൈകിട്ട് നാലരയോടെ കൊച്ചി ചെല്ലാനത്തെത്തുന്ന അദ്ദേഹം തീരമേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തും. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം രാത്രി എട്ടുമണിയോടെ മടങ്ങിപ്പോകും.
കിരണ്‍ റിരജ്ജജുവിനൊപ്പം കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അംഗം കെ.ആര്‍ ജയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും ഒപ്പമുണ്ടാവും. മന്ത്രിമാരായ ജി.സുധാകരന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരും സംഘത്തെ അനുഗമിക്കും.