മിയാമി: യുക്രെയ്ന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി ഏകാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമർശനം. യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സെലന്‍സ്‌കി തയാറാകുന്നില്ലെന്നും പെട്ടെന്ന് മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു.
'സെലെന്‍സ്‌കി യുക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലൻസ്കി മിടുക്ക് കാണിച്ചത്. എന്നാൽ റഷ്യമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തുകയാണ്. ട്രംപിന് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നു' ട്രംപ് കുറിച്ചു.
Read Also: പരിശീലനത്തിനിടെ അപകടം: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവിന് ദാരുണാന്ത്യം
റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് പണമായും ആയുധങ്ങളായും അമേരിക്ക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാൽ ട്രംപ് അധികാരത്തിൽ വന്നതോടെ ഈ നിലപാട് മാറ്റി. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്നാണ് ട്രംപ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. സെലന്‍സ്‌കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. യുദ്ധകാല സഹായത്തിന് പകരം യുക്രെയ്നിന്റെ പകുതി ധാതുവിഭവങ്ങൾ (50,000 കോടി ഡോളർ) നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം.
അതേസമയം റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളിലാണ് ട്രംപ് ജീവിക്കുന്നതെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു. യുക്രെയ്ന്‍ നിയമ പ്രകാരം യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് ആവശ്യമില്ല.
അതേസമയം യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് റഷ്യയുമായി ചർച്ചകൾ തുടങ്ങി. റഷ്യ–ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റിയാദില്‍ അമേരിക്കയുടെയും റഷ്യയുടെയും ഉന്നതതല സംഘം ചര്‍ച്ച നടത്തിയിരുന്നു. യുക്രെയ്ന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു.
Read Also: വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം 3 പേർ അറസ്റ്റിൽ!
സൗദി അറേബ്യയുമായി ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏത് രാജ്യത്തിനും അവകാശമുണ്ട്. റഷ്യയുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയത് പ്രസിഡന്റ് പുടിനെ നീണ്ട ഒറ്റപ്പെടലില്‍നിന്ന് കരകയറ്റാന്‍ സഹായിച്ചുവെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. യുദ്ധവിരാമത്തിനായുള്ള ചര്‍ച്ചകളില്‍ നിന്നും യുക്രെയ്നെ ആരും ഒഴിവാക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രതികരിച്ചു.
യുക്രെയ്ന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള രണ്ടാമത്തെ യോഗം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അറിയിച്ചു. രണ്ടു ദിവസം മുമ്പ് മക്രോണിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് വീണ്ടും യൂറോപ്യന്‍ നേതാക്കള്‍ യുക്രെയ്ന്‍ വിഷയത്തില്‍ യോഗം ചേരുന്നത്.
2019ലാണ് സെലൻസ്കി യുക്രെയ്നിൽ അധികാരത്തിലെത്തിയത്. എന്നാൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് റഷ്യന്‍ സംഘർഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് സെലൻസ്കി ഭരണത്തില്‍ തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.