തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ച കേസിൽ അറസ്റ്റിലായ പ്രതി റിജോ ആന്റണി ആഢംബര ജീവിതം നയിക്കുന്ന ആളാണെന്ന് പൊലീസ്. വിദേശത്തുള്ള ഭാര്യ അയച്ച് കൊടുക്കുന്ന പണം ഇയാൾ ധൂർത്തടിച്ച് കളയും. ഏപ്രിലിൽ ഭാര്യ നാട്ടിലേക്ക് വരുമെന്നറിഞ്ഞതോടെയാണ് കവർച്ച നടത്തിയത്. കടം വീട്ടാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന് പ്രതി നൽകിയ മൊഴി. എന്നാൽ ചോദ്യങ്ങൾക്കെല്ലാം ഇയാൾ പല മറുപടിയാണ് നൽകുന്നത്. ഇത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.
ആഢംബരം ജീവിതം നയിച്ചിരുന്നതിനാൽ നാട്ടിൽ ആരും തന്നെ റിജോയെ സംശയിച്ചിരുന്നില്ല. അയൽക്കാർക്കൊപ്പം കവർച്ച സംബന്ധിച്ച ചർച്ചകൾക്കും റിജോ പങ്കെടുത്തിരുന്നു. താൻ പിടിക്കപ്പെടില്ല എന്ന തികഞ്ഞ ആത്മവിശ്വാസം ആയിരുന്നു റിജോയ്ക്ക്. ബാങ്ക് കൊള്ള നടത്തിയ പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും ഇതെല്ലാം റിജോ വീട്ടിലിരുന്ന് കാണുകയായിരുന്നു. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ച ആയതിനാൽ പൊലീസ് ഒരിക്കലും തന്നിലേക്ക് എത്തില്ലെന്ന റിജോയുടെ ആത്മവിശ്വാസമാണ് പൊലീസ് പൊളിച്ച് കയ്യിൽ കൊടുത്തത്.
മോഷണം നടത്തി മടങ്ങവെ മൂന്ന് തവണയാണ് ഇയാൾ വസ്ത്രം മാറിയത്. എന്നാൽ അപ്പോഴും ഹെൽമെറ്റ് മാറ്റിയിരുന്നില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഉൾറോഡുകളിലൂടെ മാറി മാറിയാണ് ഇയാൾ വീട്ടിൽ എത്തിയത്. പ്രതി ഉപയോഗിച്ച ഷൂ കേസിൽ നിർണായകമായി. വസ്ത്രങ്ങളും മറ്റും മാറ്റിയെങ്കിലും പ്രതി ഷൂ മാറിയിരുന്നില്ല. ഇത് പൊലീസ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. നന്നായി മദ്യപിക്കുന്ന ആളാണ് റിജോ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോഷണം നടത്തി മടങ്ങുമ്പോൾ ഇയാൾ ആ പണത്തിൽ നിന്നും കുറച്ചെടുത്ത് മദ്യം വാങ്ങിയാണ് വീട്ടിലെത്തിയത്.
Also Read: Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ
49 ലക്ഷം രൂപ കടമുണ്ടെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപ എടുത്ത് സുഹൃത്തിന്റെ കടം വീട്ടിയെന്നും റിജോ മൊഴി നൽകിയിരുന്നു. എന്നാൽ റിജോ ആണ് ബാങ്ക് കവർച്ച നടത്തിയതെന്നും ആ പണമാണ് തനിക്ക് നൽകിയതെന്നും തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി ഈ പണം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
അതേസമയം ഇതിന് മുൻപും പ്രതി കവർച്ച ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. കവർച്ച നടത്തിയതിന് 4 ദിവസം മുൻപായിരുന്നു ആദ്യ ശ്രമം. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് മോഷണം. കവർച്ച നടത്തിയ സമയത്ത് ഉപയോഗിച്ച ജാക്കറ്റ് റിജോ വീട്ടിലെത്തിയ ശേഷം കത്തിച്ചുകളഞ്ഞുവെന്നാണ് വിവരം. ഫോണും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. ഹെൽമെറ്റും ജാക്കറ്റും ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്ത് പണം കവരുകയായിരുന്നു. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.